Kerala
ചാത്തന്നൂർ: കാലാവധി കഴിഞ്ഞ ഓടിത്തളർന്ന കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റുകൾ പെയിന്റ് മാറ്റി ഫാസ്റ്റ് പാസഞ്ചർ സർവീസിന് ഒരുക്കുന്നു.
നിലവിൽ സൂപ്പർ ഫാസ്റ്റിന്റെ കാലാവധി 12 വർഷവും ഫാസ്റ്റ് പാസഞ്ചറിന്റേത് 15 വർഷവുമാണ്. 12 വർഷം കഴിഞ്ഞ സൂപ്പർ ഫാസ്റ്റുകൾ മൂന്നു വർഷംകൂടി ഫാസ്റ്റ് പാസഞ്ചറായി ഓടിക്കാനാണ് കെഎസ്ആർടിസിയുടെ നീക്കം. ഇത് യാത്രക്കാരുടെ സുരക്ഷയെ ബാധിക്കുമെന്ന ആശങ്ക ഉയർന്നിട്ടുണ്ട്.
2016-നു മുമ്പ് സൂപ്പർ ഫാസ്റ്റുകളുടെ കാലാവധി അഞ്ച് വർഷവും ഫാസ്റ്റ് പാസഞ്ചറിന്റേത് ഏഴു വർഷവുമായിരുന്നു. അതു കഴിഞ്ഞാൽ പിന്നീട് ഈ ബസുകൾ ഓർഡിനറി സർവീസ് ആക്കുമായിരുന്നു.
കെഎസ്ആർടിസി പുതിയ ബസുകൾ വാങ്ങാതായതോടെ നിലവിലെ സൂപ്പർ, ഫാസ്റ്റ് പാസഞ്ചർ സർവീസുകളുടെ കാലാവധി രണ്ടു ഘട്ടമായി ഉയർത്തിയാണ് 12ഉം 15-ഉം വർഷമാക്കിയത്.
ആദ്യഘട്ടത്തിൽ വിവിധ ഡിപ്പോകളിൽനിന്നുള്ള 54 സൂപ്പർ ഫാസ്റ്റുകൾ നിറം മാറ്റി ഫാസ്റ്റ് പാസഞ്ചറാക്കി മറ്റ് ഡിപ്പോകൾക്ക് നൽകും.
ഷെഡ്യൂൾ നടത്താൻ ഫാസ്റ്റ് പാസഞ്ചറുകൾ തികയാത്ത ഡിപ്പോകൾക്കാണ് ഇത്തരം ബസുകൾ കൈമാറുന്നത്. കൈമാറാനുള്ള ബസുകൾ നിശ്ചയിച്ച് യൂണിറ്റ് ഓഫീസർമാർക്ക് ഉത്തരവ് നൽകിയിട്ടുണ്ട്.
ഗണേഷ്കുമാർ മന്ത്രിയായശേഷം പുതിയ ബസുകൾ വാങ്ങാൻ തുടങ്ങി. സർക്കാരിൽനിന്നുള്ള പ്ലാൻ ഫണ്ട് ഉപയോഗിച്ച് 360 പുതിയ ബസുകൾക്ക് ഓർഡർ കൊടുത്തു. ഈ ബസുകൾ കെഎസ്ആർടിസിക്ക് ലഭ്യമാകുന്നതേയുള്ളൂ. ആ സാഹചര്യത്തിലാണ് കാലാവധി കഴിഞ്ഞ സൂപ്പർ ഫാസ്റ്റുകൾ ഫാസ്റ്റ് പാസഞ്ചറുകളാക്കുന്നത്.
Business
മട്ടന്നൂർ: കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽനിന്നു ലണ്ടനിലെ ഹീത്രുവിലേക്ക് കണക്ഷൻ സർവീസുകളുമായി എയർ ഇന്ത്യ എക്സ്പ്രസും ഇൻഡിഗോയും. ബംഗളൂരു വഴിയാണ് എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് തുടങ്ങിയത്.
എയർ ഇന്ത്യയാണ് ബംഗളൂരു-ഹീത്രു സർവീസ് നടത്തുന്നത്. കണ്ണൂരിൽനിന്നു രാവിലെ 10.15നു പുറപ്പെട്ട് 11.25ന് ബംഗളൂരുവിലെത്തും. 2.10ന് ബംഗളൂരുവിൽനിന്ന് പുറപ്പെടുന്ന വിമാനം 7.30ന് ലണ്ടൻ ഹീത്രുവിലെത്തും. തിരികെ 9.05ന് ഹീത്രുവിൽനിന്നു പുറപ്പെട്ട് 12.20 ന് ബംഗളൂരുവിലെത്തും. കണ്ണൂരിലേക്കുള്ള വിമാനം പിറ്റേന്നു രാവിലെ 8.35ന് പുറപ്പെട്ട് 9.40ന് കണ്ണൂരിൽ എത്തിച്ചേരും.
ഫെബ്രുവരി ആറുമുതൽ ഡൽഹി വഴിയാണ് ഇൻഡിഗോയുടെ ഹീത്രു സർവീസ്. തിങ്കൾ, ചൊവ്വ, വെള്ളി, ശനി ദിവസങ്ങളിലാണു സർവീസ് നടത്തുക. രാവിലെ 6.05ന് പുറപ്പെട്ട് 8.55ന് ഡൽഹിയിലെത്തും. ഡൽഹി-ഹീത്രു വൈഡ് ബോഡി വിമാനം 11.55ന് ഡൽഹിയിൽ നിന്നു പുറപ്പെട്ട് 5.10ന് ഹീത്രുവിലെത്തും. തിരികെ 7.10ന് ഹീത്രുവിൽ നിന്നു പുറപ്പെട്ട് 10.10ന് ഡൽഹിയിലെത്തും. 9.45ന് ഡൽഹിയിൽനിന്ന് പുറപ്പെട്ട് അർധരാത്രി 12.45ന് കണ്ണൂരിലെത്തും.
വടക്കൻ കേരളത്തിൽനിന്നും മറ്റുമുള്ള യാത്രക്കാർക്ക് ഈ സർവീസ് ആശ്വാസമാകും. ഈ മേഖലയിൽ അതിവേഗ കണക്ഷൻ വിമാന സർവീസുകൾ യാത്രക്കാരുടെ സുഖസൗകര്യങ്ങൾ ഗണ്യമായി വർധിപ്പിക്കുന്നുണ്ട്. മെച്ചപ്പെട്ട ഇരിപ്പിടങ്ങൾ, വിമാനത്തിനുള്ളിലെ സൗകര്യങ്ങൾ, വർധിച്ച ബാഗേജ് ശേഷി എന്നിവ ഇതിൽ ഉൾപ്പെടുന്നു.
ലണ്ടനിലേക്കുള്ള മെച്ചപ്പെട്ട കണക്റ്റിവിറ്റി എൻആർഐകൾ, ബിസിനസ് യാത്രക്കാർ, വിദ്യാർഥികൾ, വിനോദസഞ്ചാരികൾ എന്നിവർക്കു ഗുണം ചെയ്യുമെന്നു പ്രതീക്ഷിക്കുന്നതായി വിമാനത്താവള അധികൃതർ അറിയിച്ചു.
Kerala
കൊച്ചി: പുതുവർഷാഘോഷം പരിഗണിച്ച് കൊച്ചി മെട്രോ ട്രെയിൻ, വാട്ടർ മെട്രോ, ഇ ഫീഡർ ബസ് എന്നിവ അധിക സർവീസുകൾ നടത്തും. ബുധനാഴ്ച രാത്രി 12 മുതൽ പുലർച്ചെ നാലുവരെ ഇലക്ട്രിക് ഫീഡർബസ് വൈപ്പിൻ - ഹൈക്കോർട്ട് റൂട്ടിൽ സർവീസ് നടത്തും.
ഹൈക്കോർട്ടിൽ നിന്ന് മെട്രോ സ്റ്റേഷനുകളുമായും എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനുമായും കണക്ട് ചെയ്യാൻ ഹൈക്കോർട്ട് - എംജി റോഡ് സർക്കുലർ ബസ് പുലർച്ചെ നാലുവരെ സർവീസ് നടത്തും. മെട്രോ ട്രെയിൻ വ്യാഴാഴ്ച പുലർച്ചെ 1.30 വരെ 20 മിനിറ്റ് ഇടവിട്ട് സർവീസ് നടത്തും.
ആലുവയിൽ നിന്നും തൃപ്പൂണിത്തുറ നിന്നും ലാസ്റ്റ് സർവീസ് രാത്രി 1.30 ന് പുറപ്പെടും. ഇടപ്പള്ളിയിൽ നിന്ന് ആലുവയിലേക്കും തൃപ്പൂണിത്തുറയിലേക്കുമുള്ള ലാസ്റ്റ് സർവീസ് രാത്രി രണ്ടിന് പുറപ്പെടും.
ജനുവരി മൂന്നു വരെ ഇടപ്പള്ളിയിൽ നിന്ന് അലുവയിലേക്കും തൃപ്പൂണിത്തുറയിലേക്കും രാത്രി 11വരെ ട്രെയിനുകൾ സർവീസ് നടത്തുമെന്ന് അധികൃതർ പറഞ്ഞു.
Kerala
കൊച്ചി: പുതുവത്സരാഘോഷത്തിന്റെ ഭാഗമായി കൊച്ചി മെട്രോയും വാട്ടർ മെട്രോയും അധിക സർവീസുകൾ നടത്തും. വർഷാവസാനത്തെ തിരക്ക് കണക്കിലെടുത്താണ് സർവീസുകൾ ദീർഘിപ്പിക്കുന്നതെന്ന് അധികൃതർ പറഞ്ഞു.
26 മുതൽ ജനുവരി മൂന്നു വരെ ഇടപ്പള്ളി സ്റ്റേഷനിൽ നിന്നും ആലുവയിലേക്കും തൃപ്പൂണിത്തുറയിലേക്കും ട്രെയിനുകൾ രാത്രി 11 വരെ സർവീസ് നടത്തും. ന്യൂ ഇയർ പ്രമാണിച്ച് പുലർച്ചെ 1.30 വരെ 20 മിനിറ്റ് ഇടവിട്ട് സർവീസുണ്ടാകും.
ആലുവ, തൃപ്പൂണിത്തുറ ടെർമിനലുകളിൽ നിന്നുള്ള അവസാന ട്രെയിനുകൾ പുലർച്ചെ 1.30ന് പുറപ്പെടും. ഇടപ്പള്ളി സ്റ്റേഷനിൽ നിന്നുള്ള അവസാന ട്രെയിൻ പുലർച്ചെ രണ്ടിന് പുറപ്പെടും.
കൊച്ചി വാട്ടർ മെട്രോ സർവീസ് ഹൈക്കോർട്ട് - മട്ടാഞ്ചേരി റൂട്ടിലും ഹൈക്കോർട്ട് - വൈപ്പിൻ റൂട്ടിലും ജനുവരി ഒന്നിന് പുലർച്ചെ 12 മുതൽ നാലുവരെ സർവീസ് നടത്തും.
District News
കോതമംഗലം: രാജ്യത്തിന് ഒളിമ്പ്യന്മാരെയും, നിരവധി രാജ്യാന്തര കായിക താരങ്ങളെയും സംഭാവന ചെയ്തതിൽ കോതമംഗലം മാർ അത്തനേഷ്യസ് കോളജിന്റെ പങ്ക് നിസ്തുലമാണെന്ന് അർജുന അവാർഡ് ജേതാവ് ജോസഫ് ജി. ഏബ്രഹാം. എംഎ കോളജ് അസോസിയേഷന്റെ സപ്തതി ആഘോഷങ്ങളുടെ ഭാഗമായി അന്തർദേശീയ കായിക പ്രതിഭകൾക്കും, പരിശീലകർക്കും, അധ്യാപകർക്കും കോളജ് അസോസിയേഷൻ ഒരുക്കിയ ആദരവ് ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
എംഎ കോളജ് അസോസിയേഷൻ സെക്രട്ടറി ഡോ. വിന്നി വർഗീസ് അധ്യക്ഷത വഹിച്ചു. വൈസ് പ്രിൻസിപ്പൽ ഡോ. എബി പി. വർഗീസ്, മുൻ പ്രിൻസിപ്പൽ ഡോ. ഡെൻസിലി ജോസ്, കായിക വകുപ്പ് മുൻ മേധാവികളായ പ്രഫ. പി.ഐ. ബാബു, ഡോ. മാത്യൂസ് ജേക്കബ്, പൂർവ വിദ്യാർഥിയും കായിക പരിശീലകനുമായ ദ്രോണാചാര്യ അവാർഡ് ജേതാവ് ടി പി. ഔസേഫ്, കോമൺവെൽത്ത് ഗെയിംസിൽ ട്രിപ്പിൾ ജമ്പിൽ സ്വർണം നേടിയ അർജുന അവാർഡ് ജേതാവ് എൽദോസ് പോൾ, രാജ്യാന്തര പഞ്ചഗുസ്തി താരം ജസ്റ്റിൻ ജോസ്, കായിക വകുപ്പ് മേധാവി പ്രഫ. ഹാരി ബെന്നി ചെട്ടിയാംകുടിയിൽ എന്നിവർ പ്രസംഗിച്ചു.
ഒളിമ്പ്യന്മാരായ അനില്‍ഡാ തോമസ്, ടി. ഗോപി തുടങ്ങി വിവിധ അന്താരാഷ്ട്ര ചാമ്പ്യൻഷിപ്പുകളിൽ ദേശീയ ടീമിന്റെ ഭാഗമായിരുന്ന എംഎ കോളജിലെ മുൻ അന്തർദേശീയ കായിക താരങ്ങൾ, പരിശീലകർ, എംഎ ഇന്റർ നാഷണൽ സ്കൂളിൽനിന്ന് ദേശീയതലത്തിൽ ശ്രദ്ധിക്കപ്പെട്ട കായിക പ്രതിഭകൾ എന്നിവർ ആദരവ് ഏറ്റുവാങ്ങി.
Kerala
തിരുവനന്തപുരം: രാത്രിയിൽ വിദ്യാർഥിനികൾ ആവശ്യപ്പെട്ട സ്റ്റോപ്പിൽ ബസ് നിർത്തിയില്ലെന്ന പരാതിയിൽ കെഎസ്ആർടിസി കണ്ടക്ടറെ സർവീസിൽ നിന്ന് പുറത്താക്കി. വെള്ളിയാഴ്ച രാത്രിയിൽ തൃശൂരിൽ നിന്നും തിരുവനന്തപുരത്തേക്ക് പോയ ബസിലെ കണ്ടക്ടർക്കെതിരെ പൊങ്ങം നൈപുണ്യ കോളജിലെ വിദ്യാർഥിനികളാണ് പരാതി നൽകിയത്.
അങ്കമാലിക്കും മുരിങ്ങൂരിനും ഇടയ്ക്കുള്ള പൊങ്ങം എന്ന സ്ഥലത്താണ് വിദ്യാർഥിനികൾ ഇറങ്ങേണ്ടിയിരുന്നത്. എന്നാൽ ഇവരെ ഈ സ്റ്റോപ്പിൽ ഇറക്കാതെ ചാലക്കുടി ബസ് സ്റ്റാൻഡിൽ ഇറക്കുകയായിരുന്നു. മാനുഷിക പരിഗണന കണക്കിലെടുത്ത് പൊങ്ങത്തു ബസ് നിർത്തി നൽകണമെന്ന് മറ്റ് യാത്രക്കാർ ആവശ്യപ്പെട്ടെങ്കിലും കണ്ടക്ടർ സമ്മതിച്ചില്ലെന്നും പരാതിയിൽ പറയുന്നു.
തുടർന്ന് യാത്രക്കാർ കൊരട്ടി പോലീസിൽ വിവരം അറിയിച്ചു. ഇതിനിടെ മുരിങ്ങൂരിൽ എത്തിയപ്പോൾ ബസ് നിർത്താമെന്ന് കണ്ടക്ടർ അറിയിച്ചു. എന്നാൽ ഇവിടെ ഇറങ്ങിയാൽ തിരികെ പോകാൻ വഴി പരിചയമില്ലെന്ന് ഇവർ അറിയിച്ചു. തുടർന്ന് ഇവരെ ചാലക്കുടി കെഎസ്ആർടിസി സ്റ്റാൻഡിൽ ഇറക്കുകയായിരുന്നു.
സംഭവത്തിൽ കെഎസ്ആർടിസി വിജിലൻസ് വിഭാഗം നടത്തിയ അന്വേഷണത്തിൽ കണ്ടക്ടർ കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു. തുടർന്നാണ് നടപടി സ്വീകരിച്ചത്.
Kerala
കൊച്ചി: അന്യായമായി നികുതി ചുമത്തുന്നുവെന്ന് ആരോപിച്ച് കേരളത്തിൽ നിന്നുള്ള അന്തര്‍ സംസ്ഥാന സ്വകാര്യ ബസുകള്‍ തിങ്കളാഴ്ച മുതൽ സര്‍വീസ് നിര്‍ത്തിവെയ്ക്കുന്നു. തമിഴ്നാട്, കര്‍ണാടക സംസ്ഥാനങ്ങളിലെ അന്യായ നികുതിയിൽ പ്രതിഷേധിച്ചാണ് സര്‍വീസ് നിര്‍ത്തിവയ്ക്കുന്നത്.
കേരളത്തിൽ നിന്നും ബംഗളൂരുവിലേക്കും ചെന്നൈയിലേക്കുമടക്കം സര്‍വീസ് നടത്തുന്ന സ്ലീപ്പര്‍, സെമി സ്ലീപ്പര്‍ ലക്ഷ്വറി ബസുകളാണ് സര്‍വീസ് നിര്‍ത്തിവെക്കുന്നത്. അഖിലേന്ത്യ പെര്‍മിറ്റുണ്ടായിട്ടും തമിഴ്നാട്ടിലും കര്‍ണാടകയിലുമടക്കം അന്യായമായ നികുതി ചുമത്തുകയാണെന്നാണ് ആരോപണം.
അന്യായമായി വാഹനം പിടിച്ചെടുത്ത് പിഴയീടാക്കുകയാണെന്നും ഇവര്‍ പറയുന്നു. ബസ് സര്‍വീസ് നിര്‍ത്തിവെക്കുന്നത് ബംഗളൂരുവിലേക്കും ചെന്നൈയിലേക്കും പോകുന്ന യാത്രക്കാരെ ദുരിതത്തിലാക്കും.
പ്രശ്നത്തിന് ശാശ്വത പരിഹാരം കാണുന്നതിനായി മന്ത്രി കെ.ബി.ഗണേഷ് കുമാറും ഗതാഗത കമ്മീഷണറും ഇടപെടണമെന്നാണ് ബസ് ഉടമകളുടെ ആവശ്യം. കേരളത്തിൽ നിന്നുള്ള ആഡംബര ബസുകളിൽ നിന്നാണ് തമിഴ്നാട്, കർണാടക സംസ്ഥാനങ്ങൾ അന്യായമായി നികുതി ചുമത്തുന്നത്.
Kerala
കോട്ടയം: ഇടിമിന്നലേറ്റ് സിഗ്നലിനു തകരാർ സംഭവിച്ചതിനാൽ കോട്ടയം - എറണാകുളം പാതയിൽ ട്രെയിൻ സർവീസുകൾ തടസപ്പെട്ടു. ചൊവ്വാഴ്ച ഉച്ചയ്ക്ക് 2.15ന് വൈക്കം റോഡ് (ആപ്പാഞ്ചിറ) സ്റ്റേഷന് സമീപത്തെ ഇലക്ട്രിക് ലൈനിനാണ് ഇടിമിന്നലിൽ തകരാർ സംഭവിച്ചത്.
ഇതോടെ ഹൈദരാബാദ് - തിരുവനന്തപുരം ശബരി സൂപ്പർ എക്സ്പ്രസ് വൈക്കം റോഡിലും, എറണാകുളം - കൊല്ലം മെമു പിറവം റോഡ് (വെള്ളൂർ) സ്റ്റേഷനിലും, മംഗലാപുരം - തിരുവനന്തപുരം പരശുറാം എക്സ്പ്രസ് മുളന്തുരുത്തി റെയിൽവേ സ്റ്റേഷനിലും പിടിച്ചിട്ടു.
തുടർന്ന് തകരാർ പരിഹരിച്ച് വൈകുന്നേരം 3.40 ന് ട്രെയിൻ സർവീസുകൾ പുനരാരംഭിച്ചു. ഗതാഗതം പുനഃസ്ഥാപിച്ച ശേഷം അധികൃതർ ലൈനിൽ വിശദമായ പരിശോധനയും നടത്തി.